Wednesday, June 29, 2011

നൂലിഴ ബലത്തിലെ മൂന്നാം ബെല്ല്

ഒരിറ്റുപാലും തൂവിപ്പോകാതെ റബര്‍വെട്ടി കുപ്പിയിലാക്കാനുള്ള കോട്ടയം അച്ചായന്റെ പ്രാഗത്ഭ്യമാണ് പി.സി ജോര്‍ജനെ ചീഫ് വിപ്പാക്കിയതെന്ന് ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നു. പറഞ്ഞതാരായാലും, നൂലിഴ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ നേരിട്ട ആദ്യ വോട്ടെടുപ്പില്‍ റബര്‍ വെട്ടിന്റെ മെച്ചം യു.ഡി.എഫ് അറിഞ്ഞു. ആളെ പിടിക്കാന്‍ സഭാമന്ദിരമാകെ നെട്ടോട്ടം. മൂത്രമൊഴിക്കാന്‍ പോകുന്നവരുടെ മേല്‍ ഇരട്ടക്കണ്ണ്. വരാന്‍ വൈകുന്നവരെ തേടി ഫോണ്‍ വിളികള്‍. പിടിച്ചുകൊണ്ടുവന്നവരുടെ വോട്ടുറപ്പാക്കാന്‍ ഓരോരുത്തരുടെയും സീറ്റിനടുത്തുചെന്ന് സോദഹരണ സ്റ്റഡീ ക്ലാസ്. നന്ദി പ്രമേയത്തില്‍ മൂന്നരയോടെ നടന്ന വോട്ടെടുപ്പിന് വേണ്ടി രണ്ട് മണിക്കേ ജോര്‍ജ് പണി തുടങ്ങിയിരുന്നു. പാലോട് രവിയും ടി.എന്‍ പ്രതാപനും ഇടക്ക് സഹായത്തിനെത്തി. വോട്ടെടുപ്പിന് സമയമടുത്തിട്ടും രണ്ട് പേര്‍ എത്താതായത് ഭരണ നിരയില്‍ നെഞ്ചിടിപ്പായി. അത് എ.പി അബ്ദുല്ലക്കുട്ടിയും കെ. മുരളീധരനുമായതിനാല്‍ ബേജാറ് ഇരട്ടിച്ചു. ഒടുവിലവര്‍ ഓടിക്കിതച്ചെത്തി വിപ്പിന് വരവുവച്ചു.
തെരഞ്ഞെടുപ്പ് കഠിനപരീക്ഷണമാകുമെന്ന് ഭരണപക്ഷത്തിനറിയാം. അതിന്റെ വേവലാതിയും ആശയക്കുഴപ്പവും സഭയാകെ കണ്ടു. അംഗങ്ങളെ സീറ്റിലെത്തിച്ച ചീഫ് വിപ്പിന് ആശ്വാസമായി മോക് പോള്‍ നടത്താമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. അത് വേണ്ടെന്ന് പ്രതിപക്ഷവും. തെറ്റിയാല്‍ തിരുത്താന്‍ അവസരം കൊടുത്താല്‍ മതിയെന്ന ഉമ്മന്‍ചാണ്ടി നിര്‍ദേശം അംഗീകരിച്ചിട്ടും ആശയക്കുഴപ്പം തീര്‍ന്നില്ല. ഒരിക്കല്‍ ബെല്ലടിച്ച് നിര്‍ദേശം കൊടുത്ത സ്പീക്കര്‍ വീണ്ടും പറഞ്ഞു: റിംഗ് ദി ബെല്‍. മണിമുഴങ്ങിയപ്പോള്‍ വീണ്ടും സശയം. അതോടെ സ്പീക്കറും കുഴങ്ങി. വീണ്ടും വിശദീകരണം. അതുകഴിഞ്ഞ് പിന്നെയും ബെല്ലടി. മുന്നാമത്തെ മണിമുഴങ്ങിയപ്പോള്‍ തീരുമാനമായി. ഫലം: 71^59. പ്രതിപക്ഷം ചെയ്ത അഞ്ച് വോട്ട് കണക്കില്‍ലില്ല. ഭരണപക്ഷത്ത് ഒന്നും. പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ സ്ക്രീനില്‍ വരാത്തത് എണ്ണിക്കൂട്ടി പ്രശ്നം തീര്‍ത്തു.
സ്വാശ്രയവും അതിവേഗവുമായി ഭരണപക്ഷവും ഗവര്‍ണര്‍ വിമര്‍ശവും മുന്‍സര്‍ക്കാറിന്റെ ഭരണ മികവുമായി പ്രതിപക്ഷവും മൂന്നാംദിവസവും മുഖാമുഖം നിന്ന സഭയില്‍ ആവര്‍ത്തന വിരസത കലശലായിരുന്നു. സര്‍ക്കാര്‍ ഉരുണ്ടുതുടങ്ങിയെന്ന് ബോധ്യപ്പെടാത്തതായിരുന്നു എ.കെ ബാലന്റെ പ്രശ്നം. വേഗം കൂടിയാല്‍ വിചാരിക്കുന്നതിലും മുമ്പ് അങ്ങെത്തുമെന്ന് മുന്നറിയിപ്പും. അതിവേഗം താഴെ വീഴുന്നതിനാല്‍ ബഹുദൂരം വെട്ടിപ്പിടിക്കുകയാണെന്ന് മാത്യു ടി തോമസ്. അന്താരാഷ്ട്രാ കണ്ടുപിടുത്തവുമായാണ് ജോസഫ് വാഴക്കന്‍ വന്നത്: 'സ്റ്റോക്ഹോം കണ്‍വന്‍ഷന് പി.കെ ശ്രീമതി അയച്ച ഡോക്ടര്‍ സമ്മേളന ഹാളില്‍ കയറാതെ ഫോണ്‍ വിളിച്ച് നടക്കുകയായിരുന്നു.' വാഴക്കന്‍ പിന്നാലെ പോയി കണ്ടെത്തിയതാണോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും തൊട്ടുടനെ സര്‍ക്കാറിന് നല്‍കിയ ഉപദേശത്തിലുണ്ടായിരുന്നു ആ വിവരം വന്ന വഴി: 'പഠനം നടത്താതെ കീടനാശിനികള്‍ നിരോധിക്കരുത്.'
കമ്യൂണിസം തകര്‍ന്നെന്നും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ പൊളിഞ്ഞെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞിട്ട് മൂന്ന് ദിവസമായി. അന്നുതുടങ്ങിയതാണ് സി.പി.ഐക്കാരുടെ കലി. മൂന്നാറില്‍ പൊളിഞ്ഞതിന് അവരിത്ര ബഹളംവച്ചിട്ടില്ല. ഇന്നലെ സഭാനേതാവ് സി. ദിവാകരന്‍ തന്നെ രംഗത്തിറങ്ങി: 'ആദ്യാക്ഷരം പഠിപ്പിച്ച് വെള്ളിത്തളികയലാക്കി ലീഗിന് കൊടുത്തതാണ് ഖാദറിനെ. അതുകൊണ്ട് ആരൊക്കെ പറഞ്ഞാലും ഖാദറിത് പറയരുത്.' യൂത്ത്ലീഗ് നേതാവ് കെ.എം ഷാജിക്ക് പ്രശ്നം പരിസ്ഥിതിയും തീവ്രവാദവുമായിരുന്നു. ഓസോണ്‍ പാളി മുതല്‍ എസ്.ഡി.പി.ഐ വരെ ഷാജി പറഞ്ഞപ്പോള്‍ 'ഈ പഹയന്‍ എന്നെയാണോ ഉദ്ദേശിക്കുന്നത്' എന്ന മട്ടില്‍ പി.കെ കുഞ്ഞാലിക്കുട്ടി പുസ്തകം വായിച്ച് സമയം കളഞ്ഞു. തീവ്രവാദികളുടെ വോട്ട് വാങ്ങില്ലെന്ന് ഷാജി പറഞ്ഞിട്ടെന്ത്, വോട്ട് ചോദിച്ച് കൂടെ നടന്നവര്‍ തന്നെ അത്തരക്കാരാണെന്ന് പി.ടിഎ റഹീം സ്ഥാപിച്ചു ^തെളിവ് മാറാട് കമീഷന്‍ അന്വേഷണ റിപ്പോര്‍ട്ട്. ലീഗുകാര്‍ പിന്നെ വോട്ട് ചെയ്യുവോളം സീറ്റില്‍ നിന്നനങ്ങിയില്ല. സ്വാശ്രയത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച ഗീത ഗോപിക്ക് ഷാഫി പറമ്പലിന്റെ മറുപടിയിങ്ങനെ: 'രക്തസാക്ഷികളെ എന്‍.ആര്‍.ഐ ക്വാട്ടയില്‍ വില്‍ക്കുന്ന സഖാക്കള്‍ ജീവിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷിയില്‍നിന്ന് കെട്ടിവക്കാന്‍ വാങ്ങിയ കാശ് തിരിച്ചുകൊടുക്കണം.' സി. മോയിന്‍കുട്ടി, തോമസ് ഉണ്ണിയാടന്‍, പി.ഉബൈദുല്ല, എം.വി ശ്രേയാംസ്കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സമൂഹത്തിന്റെ ക്രോസ് സെക്ഷനായതിനാല്‍ കോണ്‍ഗ്രസിന് ജാതിയും മതവും പറയാതെ പറ്റില്ലെന്ന് സിദ്ധാന്തിച്ച ജോസഫ് വാഴക്കന്‍ സി.പി.ഐയുടെ ജാതി തെരഞ്ഞെത് ബഹളത്തിനിടയാക്കി. കഴിഞ്ഞ തവണ സി.പി.ഐ സെക്രട്ടറി സ്വന്തം ജാതിക്കാരെ മാത്രമാണത്രെ മന്ത്രിയാക്കിയത്. തര്‍ക്കത്തിനൊടുവില്‍ സ്പീക്കര്‍ ചരിത്രപരമായൊരു റൂളിംഗ് നല്‍കി: 'സഭയുടെ അന്തസ്സിന് നിരക്കാത്ത തരത്തില്‍ പച്ചയായി സമുദായവും ജാതിയും പറയരുത്. രണ്ട് വിഭാഗവും അത് ഒഴിവാക്കണം.' എല്ലാ അംഗങ്ങളും റൂളിംഗ് പാലിച്ചാല്‍ ക്രോസ് സെക്ഷന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല രക്ഷപ്പെട്ടു.

(30...06...11)

1 comment:

  1. നല്ല വിവരണം കാര്യമാത്ര പ്രസക്തമായ എഴുത്ത് .. നന്നായി.

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...