Sunday, January 27, 2013

മധുവിന് ഒറ്റക്ക്, കാലം കരുതിവച്ച പ്രായശ്ചിത്തം



തിരുവനന്തപുരം: നടന്‍ മധുവിനിത് സവിശേഷമായ വര്‍ഷമാണ്. അഭിനയ ജീവിതത്തിന്‍െറ അരനൂറ്റാണ്ട് പിന്നിടുന്ന വര്‍ഷം. ജീവിതത്തിന്‍െറ എണ്‍പതാണ്ട് തികക്കും കാലം. മലയാള സിനമിയുടെ നിര്‍ണായക വഴിത്തിരിവുകളിലെല്ലാം നിറ സാന്നിധ്യമായി ‘മൂടുപടം’ നീക്കി വെള്ളിത്തിരയിലേക്കിറങ്ങിയ ഈ കലാകാരനെത്തേതടി ഇപ്പോള്‍ രാജ്യത്തിന്‍െറ പരമോന്നത ബഹുമതിയും. പുതുതലമുറ താരങ്ങളില്‍ പലരും എത്രയോ നേരത്തേ കൈപിടിയിലാക്കിയ പുരസ്കാരത്തിനായി ഒരു പരിഭവവുമില്ലാതെ അദ്ദേഹം കാത്തിരുന്നു. മലയാള സിനിമയിലെ ഈ മാന്യതയെയാണ് കേരളം ‘മധു’ എന്ന് വിളിക്കുന്നത്.
1933ല്‍ തിരുവനന്തപുരം ഗൗരീശപട്ടത്ത് ജനിച്ച മാധവന്‍ നായര്‍ 30ാം വയസിലാണ് മലയാള സിനിമയിലേക്ക് ചുവടുവക്കുന്നത്. തിക്കുറിശ്ശിയുടെ കൈയിലത്തെിയപ്പോള്‍ മാധവന്‍ നായര്‍ മധുവായി. ആ പേര് പിന്നെ മലയാള സിനിമയുടെ മാധുര്യമായി. നടനായി, സംവിധായകനായി, നിര്‍മാതാവായി ആ മധുരം നാടാകെ പടര്‍ന്നു. നാഗര്‍കോവലിലെ ഹിന്ദി കോളജില്‍ അധ്യാപകനായിരിക്കേയാണ് അഭിനയ ഭ്രമം മൂത്ത് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലത്തെിയത്. അവിടെവച്ച് രാമു കാര്യാട്ടിനെ കണ്ടുമുട്ടിയത് ‘മൂടുപടം’ എന്ന ആദ്യ സിനിമയിലേക്കുള്ള വാതില്‍ തുറന്നു. എന്നാല്‍ ഇതിന് മുമ്പേ  ‘നിണമണിഞ്ഞ കാല്‍പാടുകള്‍’ പുറത്തുവന്നതോടെ അതായി ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ഇതുവരെ വിശ്രമമിച്ചിട്ടില്ലാത്ത സിനിമാ ജീവിതം തന്നെ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സ്പിരിറ്റില്‍’ വരെ മധുവിനെ മലയാളികള്‍ കണ്ടു. എഴുപതുകളിലെ മലയാളത്തിന്‍െറ പുതുതരംഗത്തിന് തുടക്കമിട്ട അടൂരിന്‍െറ ‘സ്വയംവര’ത്തില്‍ വേഷമിട്ടയാള്‍, 2012ലെ ന്യൂ ജനറേഷന്‍ സിനിമക്കൊപ്പവും അതേ വൈഭവത്തോടെ നടക്കുന്നു.
മലയാള സിനിമയുടെ ഒട്ടേറെ നിര്‍ണായക സിനിമകളില്‍ മധുവിന്‍െറ സാന്നിധ്യമുണ്ട്. ആദ്യ ഹൊറര്‍ ചിത്രമായ ഭാര്‍ഗവീ നിലയം, ആദ്യ അന്താരാഷ്ട്ര മേളയിലത്തെിയ ചെമ്മീന്‍, ആദ്യ സയന്‍സ് ഫിക്ഷനായി പരിഗണിക്കപ്പെടുന്ന കറുത്ത രാത്രികള്‍, ഇന്ത്യയിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടം, സ്വയം വരം എന്നിവയിലെല്ലാം മധു മുഖ്യ വേഷങ്ങളിലുണ്ടായിരുന്നു. 1921, നാടുവാഴികള്‍, തച്ചോളി ഒതേനന്‍, ഓളവും തീരവും, അക്കല്‍ദാമ, മനുഷ്യന്‍, കള്ളിച്ചെല്ലമ്മ, കോളിളക്കം തുടങ്ങി മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരിവധി ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങളില്‍ മധുവായിരുന്നു. ഇവക്കെല്ലാം തിലകക്കുറിയായി പരീക്കുട്ടി കാലങ്ങളെ അതിജീവിച്ചു.
1970ല്‍ ആണ് മധു സംവിധാക കുപ്പായമണിന്നത്. ചിത്രം പ്രിയ. രണ്ടാം ചിത്രം സിന്ദു¥്രച്ചപ്പിന് സംസ്ഥാന അവാര്‍ഡ്. സാഥി, നീലക്കണ്ണുകള്‍, തീക്കനല്‍, ആരാധന, ഉദയം പടിഞ്ഞാറ്, ഒരു യുഗ സന്ധ്യ തുടങ്ങി 14 ചിത്രങ്ങള്‍ക്ക് പിന്നീട് സംവിധായകനായി. പത്തോളം ചിത്രങ്ങളുടെ നിര്‍മാതാവും. 1995ലെ ‘മിനി’ ദേശീയ പുരസ്കാരവും നേടി.
ജെ.സി ഡാനിയേല്‍ പുരസ്കാരവും സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും മറ്റ് നിരവധി അംഗീകാരങ്ങളും തേടിയത്തെിയ മധുവിന് പത്മ പുരസ്കാരം വരാന്‍ വൈകിയെന്നതില്‍ ആര്‍ക്കുമില്ല സംശയം. അഭിനയത്തിന്‍െറ ആദ്യ ഷോട്ടില്‍ തന്നെ നടന വൈഭവത്തിന് സ്വയം അടിവരയിട്ട കലാ ജീവിതമായിരുന്നു അത്. അതിനാല്‍ തന്നെ അരനൂറ്റാണ്ട് വൈകിയാണ് ഈ അംഗീകാരമത്തെിയതെന്നാണ് മലയാളത്തിന്‍െറ സിനിമാസ്വാദകരുടെ വിശ്വാസം. കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഇത്തവണ പത്മ പുരസ്കാരം കിട്ടിയത്. എല്ലാവര്‍ഷവും പല മേഖലകളിലായി ഒന്നിലധികം പേര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ കിട്ടുക പതിവാണ്.  ഇക്കൊല്ലം പക്ഷെ അതുതെറ്റി. മധുവിനൊപ്പം നില്‍ക്കാന്‍ മധു മാത്രം. മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന മുത്തച്ഛന് ഈ പുരസ്കാരം ഏറെ വൈകിയതിന് കാലം കരുതിവച്ച പ്രായശ്ചിത്തമാകാം ഈ ‘ഒറ്റയാള്‍’ അംഗീകാരം.

(27..01..12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...