Wednesday, September 28, 2011

ലിയാങ്ക് വെങ്കണും ആലപ്പുഴയിലെ സായിപ്പും

കോടീശ്വരനായ പി.കെ കുഞ്ഞാലിക്കുട്ടിയെ ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയിലെടുക്കാമെന്ന് കെ.എന്‍.എ ഖാദറിന് നല്ല ബോധ്യമുണ്ട്. അതത്രക്കങ്ങ് തെളിച്ച് പറഞ്ഞില്ലെങ്കിലും അതിനാവശ്യമായ സൈദ്ധാന്തിക വാദങ്ങളെല്ലാം ധനാഭ്യര്‍ഥന ചര്‍ച്ചയുടെ ആദ്യ ദിവസം തന്നെ അദ്ദേഹം മുന്നോട്ടുവച്ചു. റിട്ടയേര്‍ഡ് കമ്യൂണിസ്റ്റുകാരനായതിനാല്‍ തെളിവ് സഹിതമായിരുന്നു വാദം: '46,000 കോടി ആസ്തിയുള്ള കോടീശ്വരന്‍ ലിയാങ്ക് വെങ്കണെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ എടുത്തിരിക്കുന്നു. ഇങ്ങനെ കോടീശ്വരന്‍മാരെ നേതാക്കളാക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുമുണ്ട്. ഇത് കണ്ടുപഠിച്ച് കേരളത്തിലെ പാര്‍ട്ടി നന്നാകണം.' വിവാദങ്ങള്‍ കേരളത്തില്‍ നഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നു എന്ന ഊര്‍ജശാസ്ത്രവും വികസന നയങ്ങള്‍ നിശ്ചയിക്കാന്‍ പ്രതിപക്ഷത്തെ കൂടി ഉള്‍പെടുത്തിയ സ്ഥിരം സമിതിയെന്ന സാമൂഹ്യ ശാസ്ത്രവും തുല്ല്യ പ്രാധാന്യത്തോടെ ഖാദര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ സഹകരിക്കാവുന്ന മേഖലകളായി ഖാദര്‍ നിര്‍ദേശിച്ച ഐ.ടി, ടൂറിസം എന്നിവയില്‍ സി.പി.എമ്മിനും താല്‍പര്യമുണ്ട്. ലിയാങ്ക് വെങ്കണോളമില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയും കോടീശ്വരന്‍ തന്നെയാണെന്ന് സര്‍ക്കാര്‍ ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അപ്പോള്‍ ഇനി പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയേ വേണ്ടൂ. എല്ലാം അലിഞ്ഞൊന്നാകുക തന്നെ ചെയ്യും.
ഈ സഹകരണത്തിന്റെ ലക്ഷണങ്ങള്‍ ചര്‍ച്ചയിലുടനീളം കണ്ടുതുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെല്ലാം ലക്ഷ്യമിട്ടത് വി.എസ് അച്യുതാനന്ദനെ മാത്രം. സി.പി.എമ്മുകാരെല്ലാം ഇതിനോട് സഹകരിച്ചോ എന്ന് സഭയില്‍ മുഴുവന്‍ സമയമിരുന്നവര്‍ സംശയിച്ചുപോകുകയും ചെയ്യും. പാമോയിലും പി.സി ജോര്‍ജുമെല്ലാം പറഞ്ഞെങ്കിലും ചര്‍ച്ച തുടങ്ങിയ ഇ.പി ജയരാജന്‍ ഊന്നിയത് സര്‍ക്കാറിന്റെ 'സെക്ടേറിയന്‍' നയങ്ങളിലാണ്. പ്രതിപക്ഷത്തെ ഒട്ടും സഹകരിപ്പിക്കുന്നില്ല. ദല്‍ഹിക്ക് പോകുമ്പോള്‍ പോലും കൂടെ വിളിച്ചില്ല. ഇത്രയും സെക്ടേറിയനായ ഭരണം ജയരാജന്‍ വേറെ കണ്ടിട്ടുമില്ലത്രെ. ഇക്കാര്യത്തില്‍ ജയരാജന് പറയാന്‍ പറ്റാത്തത് കെ. മുരളീധരന്‍ പൂരിപ്പിച്ചു: 'പാര്‍ട്ടിക്കകത്തെ എതിരാളികളെ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്യുതാനന്ദന്‍ സ്വന്തം കാര്യത്തിന് വേണ്ടി ഭരണം നടത്തിയയാളാണ്. മക്കളുടെ അഴിമതി വന്നപ്പോള്‍ നാവുപൂട്ടി. ഗ്രൂപ്പ് മാറിയപ്പോള്‍ കിടപ്പുമുറിയില്‍ ഒളികാമറ വച്ചു. ലൈഫ് ബോയ് പരസ്യം പോലെ എവിടെ ബ്രാഞ്ച് സമ്മേളനമുണ്ടോ അവിടെയെല്ലാം അടി എന്നായി കാര്യങ്ങള്‍.'
വി.എസ് വിമര്‍ശത്തില്‍ മുസ്ലിം ലീഗുകാര്‍ പ്രത്യേക ഗവേഷണം തന്നെ നടത്തുന്നുണ്ടെന്ന് പി. ഉബൈദുല്ലയും അബ്ദുറഹ്മാന്‍ രണ്ടത്താണിയും അടിവരയിട്ടു. അമ്പലപ്പുഴയിലെ ഐ.ടി നിക്ഷേപത്തെ പറ്റി ഹൈപിച്ചില്‍ നടത്തിയ സ്റ്റഡീ ക്ലാസായിരുന്നു രണ്ടത്താണി സ്പെഷല്‍. സി.എഫ് തോമസും സണ്ണിജോസഫും പാലോട് രവിയും ഇവര്‍ക്കൊപ്പം നിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ക്ഷുഭിതനായി കാണപ്പെട്ടത് സി.പി മുഹമ്മദായിരുന്നു. 15 മിനിട്ട് നീണ്ട പ്രസംഗത്തില്‍ അച്യുതാനന്ദ അധിക്ഷേപമൊഴികെ മറ്റൊന്നും പറയാതിരിക്കാന്‍ സി.പി മുഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചു. വി.എസിനെ ശല്ല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നുവരെ സി.പി. മുഹമ്മദ് നിര്‍ദേശിച്ചു. ആത്മരോഷത്താല്‍ കലിതുള്ളിയ സി.പിയെ കണ്ടവര്‍ എം.എല്‍.എ ഏതോ കേസില്‍ കുടുങ്ങിയോയെന്ന് വരെ സംശയിച്ചുപോയി. അവസാനം അച്യുതാനന്ദന്‍ പ്രസംഗിച്ചപ്പോഴാകട്ടെ അടിക്കടി ബഹളവും വാക്കേറ്റവുമായി. ഭരണപക്ഷം അലമ്പുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷം മൂന്നുവട്ടം ബഹളം വച്ചു.
കേസ് നടത്തുന്ന കാര്യത്തില്‍ വി.എസിനെപ്പോലെ തന്നെയാണ് പി.സി ജോര്‍ജും. ഭരണപക്ഷത്തെ ശല്ല്യക്കാരനായ വ്യവഹാരി. അതുകൊണ്ടാകണം പ്രതിപക്ഷ പ്രസംഗകരെല്ലാം ശ്രദ്ധിച്ചത് ഈ ശല്ല്യക്കാരനിലായിരുന്നു. കാളക്കൂറ്റന്‍ പിഞ്ഞാണക്കടയില്‍ കയറിയ പേലെയാണ് പി.സി ജോര്‍ജെന്ന് പി. തിലോത്തമന്‍. ഇല്ലാത്ത വാറിന്റെ വല്ലാത്ത ജാഡയാണ് ചീഫ് വിപ്പിനെന്ന് മാത്യു ടി തോമസ്. ആരാണീ കാളയുടെ ഉടമസ്ഥനെന്നും ആരിതിന് മുക്കുകയറിടുമെന്നും പി. ശ്രീരാമകൃഷ്ണന്‍.
എന്നാല്‍ ജോര്‍ജിനെ ഒഴിവാക്കിയ ജി. സുധാകരന്‍ ഭരണബഞ്ചില്‍ കയറി നിരങ്ങി. ഒരുമൂക്കുകയറുമില്ലാത്ത അശ്വമേധം. ഓരോ മന്ത്രിയെയും പേരെടുത്ത് പറഞ്ഞ് മാര്‍ക്കിട്ടു സുധാകരന്‍. ഈ മൂല്യനിര്‍ണയത്തില്‍ പക്ഷെ കൂട്ടത്തോല്‍വിയാണ് ഫലം. ഒടുവില്‍ സ്വന്തം കവിതയും. അതുകൂടി കേട്ടതാടെ ഭരണപക്ഷം അക്ഷരാര്‍ഥത്തില്‍ തളര്‍ന്നു. ഇങ്ങനെ വിധി പറയാനുള്ള വിവരം സുധാകരന് കിട്ടിയത് ആലപ്പുഴ കടപ്പുറത്തുനിന്നാണ്. അവിടെ കണ്ടുമുട്ടിയ ഒരു സായിപ്പ് പറഞ്ഞത്രെ: ഏത് സമയത്തും തകര്‍ന്നുവീഴാവുന്ന സര്‍ക്കാറാണിത്. ഫ്യൂഡല്‍ സ്വഭാവമുണ്ട്. ഡിസാസ്റ്ററസ്. ഡേഞ്ചറസ്. ഡാംഡ് ആന്റ് ഡൂംഡ്.' ഇനി തോമസ് ഐസക് സൂക്ഷിക്കണം; സുധാകരനും സായിപ്പുമായി സംബന്ധം തരപ്പെട്ടിരിക്കുന്നു.

(28...09...11, madhyamam)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...