Tuesday, September 27, 2011

പാമോലിനില്‍ വഴുതി, സ്തംഭനം

ഭരണം മാറിയതിന്റെ ഹാങ്ഓവര്‍ പ്രതിപക്ഷത്തിനിനിയും മാറിയിട്ടില്ല. അല്ലെങ്കില്‍ സഭക്കകത്ത് എങ്ങനെ നീങ്ങണമെന്ന പാഠം പഠിച്ചുകഴിഞ്ഞിരിക്കില്ല. ഇതുരണ്ടുമുണ്ടെങ്കില്‍ തന്നെ അക്കാര്യങ്ങളൊന്നും പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുമില്ല. എത്രയാവേശത്തോടെ വന്നാലും ഇടക്കാകെ ആശയക്കുഴപ്പമാകും. വീര്യം ചോരും. ഒടുക്കം മെനക്കെട്ട് തടിയൂരും. ആദ്യ സമ്മേളനകാലത്തെ ഈ പതിവ് പരിഹരിച്ച് കുടുതല്‍ മികവിത്തവണ കാട്ടുമെന്ന പ്രതീക്ഷ രണ്ടാം സഭാസമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിപക്ഷം തകര്‍ത്തുകളഞ്ഞു. പാമോലിന്‍ പോലെ ആളിക്കത്തുന്ന വിഷയമായിട്ടും സഭാതലത്തില്‍ പ്രതിപക്ഷം തളര്‍ന്നു. അസമയത്തിടപെട്ട വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷത്തെയാകെ അങ്കലാപ്പിലുമാക്കി. എന്നാലുമൊടുവില്‍, സഭ സ്തംഭിപ്പിച്ച് രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മുഖം തുറക്കാന്‍ അവര്‍ക്കായി.
പ്രക്ഷുബ്ദമായ രാഷ്ട്രീയ കാലാവസ്ഥയില്‍ സഭയും ഇളകിമറിയുമെന്ന പ്രതീക്ഷ ശരിവക്കുംവിധാമായിരുന്നു സമ്മേളനം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിപക്ഷ നീക്കം. ചീഫ് വിപ്പിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ വന്നത്. ചോദ്യോത്തര സമയമയത്തേ ബഹളം തുടങ്ങി. ഐസ്ക്രീം ചോദ്യങ്ങളൊഴിവാക്കി എന്നാരോപിച്ചായിരുന്നു തുടക്കം. ശൂന്യവേളയില്‍ പാമോലിന്‍ വിവാദം വന്നു. പതിവ് തെറ്റിച്ച് കോടിയേരി ബാലകൃഷ്ണന് 23 മിനിട്ട് സമയം സ്പീക്കര്‍ നല്‍കി. 'നാളെ ആരൊക്കെ ഏത് കേസില്‍ പെടുമെന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ അങ്ങേക്കുകൂടി സഹായകരമായ വിവരങ്ങളാണ് പറയുന്നത്. അതിനാല്‍ കുറച്ചുകൂടി സമയം അനുവദിക്കണം' എന്നുവരെ കോടിയേരി പറഞ്ഞുവെങ്കിലും പ്രസംഗംത്തില്‍ രണ്ട് ആവശ്യമേ ഉന്നയിച്ചുള്ളു: പി.സി ജോര്‍ജിനെ പുറത്താക്കുക, ഉമ്മന്‍ചാണ്ടി രാജിവക്കുക. എന്നാല്‍ പി.സി ജോര്‍ജന്റെ കത്തിനപ്പുറം ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആദ്യ പ്രതികരണം. പിന്നെ പതിവുപോലെ ചോദ്യോത്തരം. പ്രതിപക്ഷത്തെ ചോദ്യങ്ങളില്‍ കുരുക്കി നിര്‍വീര്യമാക്കുന്ന ചാണ്ടി സൂത്രത്തില്‍ ഒരിക്കല്‍കൂടി പ്രതിപക്ഷം വീഴുന്നതാണ് പിന്നെ സഭ കണ്ടത്. ടി.എച്ച് മുസ്തഫയുടെ വിടുതല്‍ ഹരജി ഭരണപക്ഷം ബഹളം വച്ച് കോടിയരിയെക്കൊണ്ട് വായിപ്പിച്ചതോടെ ആ പതനം പൂര്‍ണമായി. അപ്പോഴേക്കും തര്‍ക്കം ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു.
പൊടുന്നനെയായിരുന്നു വി.എസ് അച്യുതാനന്ദന്റെ വരവ്. താനിവിടെയിരിക്കുമ്പോള്‍ ഉപനേതാവ് ചര്‍ച്ച നയിക്കുന്നോ എന്ന മട്ടിലൊരു ഇടിച്ചുകയറ്റം. കോടിയേരി അടക്കം പ്രതിപക്ഷമാകെ അതുകണ്ട് അമ്പരന്നു. ചോദ്യം ചോദിക്കാനെന്നു പറഞ്ഞ് എഴുനേറ്റ വി.എസ് പക്ഷെ പ്രസംഗിക്കാന്‍ എഴുതിത്തയാറാക്കിയ കുറിപ്പ് വായിക്കാന്‍ തുടങ്ങി. അതുപറ്റില്ലെന്ന് സ്പീക്കര്‍ വിധി പറഞ്ഞു. വാക്കൌട്ട് പ്രസംഗം വായിക്കുന്നുവെന്ന് ഭരണനിരയുടെ പരിഹാസവും ബഹളവും. എന്തുചെയ്യണമെന്നറിയാതെ പ്രതിപക്ഷ നിരയാകെ ആശയക്കുഴപ്പത്തിലും. ഒടുവില്‍ ക്ഷുഭിതനായി സ്പീക്കര്‍ സീറ്റില്‍ നിന്ന് ഏഴുനേല്‍ക്കുക വരെ ചെയ്തു. ഏറെനേരത്തേ തര്‍ക്കങ്ങള്‍ക്ക് ശേഷം വി.എസ് അച്യുതാനന്ദന്‍ ഇരുന്നു. ഉടന്‍ വന്നു ഉമ്മന്‍ചാണ്ടിയുടെ ബാക്കി ചോദ്യങ്ങള്‍. പിന്നാലെ കോടിയേരിക്കും വി.എസിനുമായി ഉപസംഹാരവും: 'ലാവ്ലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തിയവരാണ് നിങ്ങള്‍. ആ ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ചട്ടം മറികടന്ന് ശിപാര്‍ശ നല്‍കിയയാളാണ് തൊട്ടടുത്ത്. ഇതാണ് ജുഡീഷ്യറിയോടുള്ള ബഹുമാനം'
നേരത്തെ തെറ്റിവായിച്ച പ്രസംഗം വീണ്ടും വായിക്കാനുള്ള അച്യുതാനന്ദന്റെ ഊഴമായിരുന്നു പിന്നെ. അപ്പോഴേക്കും പിരിമുറുക്കമയഞ്ഞ് സഭാതലം സൌഹൃദാന്തരീക്ഷത്തിലേക്ക് മാറുന്നുമുണ്ടായിരുന്നു. ആവേശം കെട്ടടങ്ങിയ മട്ടില്‍ പ്രതിപക്ഷത്ത് നിരാശ കണ്ടുതുടങ്ങിയപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കായി പലയിടത്തായി കൂട്ടം കൂടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഉല്‍സവ പറമ്പിലെ അനൌണ്‍സ്മെന്റുപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞു. അപ്പോള്‍ വീണ്ടും സ്പീക്കര്‍ ക്ഷുഭിതനായി. യു.പി സ്കൂള്‍ കുട്ടികളെപ്പോലെ പെരുമാറരുതെന്ന് ശാസിച്ചാണ് ആ ബഹളമടക്കിയത്.
ഇറങ്ങിപ്പോകാതെ വി.സ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും പ്രതിപക്ഷം മുഖാമുഖം നോക്കി. ഉടന്‍ സി. ദിവാകരന്‍ മൈക്കെടുത്തു. ഇറങ്ങിപ്പോകുന്നുവെങ്കില്‍ മാത്രം പ്രസംഗിച്ചാല്‍ മതിയെന്ന് സ്പീക്കറും. 'എന്നാല്‍ ആയിക്കോളൂ' എന്ന് പിന്‍നിരയോട് വി.എസ് തലയാട്ടി. അതോടെ അവര്‍ നടുത്തളത്തിലിറങ്ങി. ഒരുതണുപ്പന്‍ സ്തംഭനത്തിന് അതോടെ തുടക്കമായി. ഒന്നരമണിക്കൂറിന് ശേഷം പുനരാരംഭിച്ച സഭയിലും അവര്‍ നടുത്തളത്തില്‍ തന്നെ നിന്നു. ഒടുവില്‍ സഭ സ്തംഭിപ്പിച്ചെന്ന പ്രതിപക്ഷ സന്തോഷത്തോടെ ഒന്നാം ദിവസം പിരിഞ്ഞു.
ഇത്രയൊക്കെ സഭ ബഹളമയമായിട്ടും പി.സി ജോര്‍ജ് പരമശാന്തനും നിശãബ്ദനുമായി കാണപ്പെട്ടു. പറയാനുള്ളതെല്ലാം എഴുതി തരാമെന്ന് ബഹളത്തിനിടയില്‍ വിശദീകരിക്കുക മാത്രം ചെയ്തു. പിന്നെയും മൌനം. അസാധാരണമായ സംയമനം. പി.സി ജോര്‍ജിന്റെ ഈ മാറ്റത്തിന് കാരണം കോടിയേരി പറഞ്ഞതാകണം: 'മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്നു. അതുപോലെയുള്ള ആളാണോ പി.സി ജോര്‍ജ്? ചീഫ് വിപ്പല്ലേ?' അതെ. പൂഞ്ഞാറിലെ വെറും പൌരന്‍മാര്‍ക്കുമിപ്പോള്‍ എന്തൊരു പക്വതയാണ്!

madhyamam...27...09...11)

1 comment:

  1. ഇന്ന് വായിച്ച നിയമസഭാ അവലോകനങ്ങളില്‍ ഏറ്റവും മികച്ചത്....അഭിനന്ദനങ്ങള്‍ ജിഷാര്‍ ...

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...