Friday, July 8, 2011

സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയില്‍ ദലിത് ഉദ്യോഗസ്ഥയെ തരംതാഴ്ത്തി

തിരുവനന്തപുരം: തിരുവന്തപുരം പബ്ലിക് ലൈബ്രറിയില്‍ ദലിത് ഉദ്യോഗസ്ഥയെ തരംതാഴ്ത്തി താഴെ തസ്തികയിലെ ജോലികള്‍ക്ക് നിയോഗിച്ചു. ലൈബ്രറിയിലെ സീനിയര്‍ ഡപ്യൂട്ടി ലൈബ്രേറിയന്‍ പി.കെ ശോഭനയെയാണ് സ്റ്റേറ്റ് ലൈബ്രേറിയന്‍ തരംതാഴ്ത്തിയത്. മെയ് 18 മുതല്‍ ബാധകമായ ഉത്തരവ് ലൈബ്രററിയുടെ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിച്ചുതുടങ്ങി. വൈകുന്നേരം ഷിഫ്റ്റില്‍ ഉത്തരവാദിത്തമുള്ള ജീവനക്കാരില്ല എന്ന കാരണം പറഞ്ഞാണ് ഇവരെ തരംതാഴ്ത്തിയത്. ഡപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെ ചുമതലയേറ്റ സമയത്ത് ഇവരെ സീറ്റ് നല്‍കാതെ പീഡിപ്പിച്ചത് മുമ്പ് വിവാദമായിരുന്നു. നിയമ പ്രകാരം അടുത്ത സ്റ്റേറ്റ് ലൈബ്രേറിയന്‍ ആകേണ്ട ദലിത് ഉദ്യോഗസ്ഥയെ അതില്‍ നിന്ന് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉത്തരവിറക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തന്റെ അധികാരം വിനിയോഗിക്കുന്നത് പലതവണ സ്റ്റേറ്റ് ലൈബ്രേറിയന്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് പുതിയ ഉത്തരവിനെതിരെ സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ ശോഭന പറയുന്നു.
സീനിയര്‍ ഡപ്യൂട്ടി ലൈബ്രേറിയന്റെ ചുമതലകളും അധികാരങ്ങളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതനുസരിച്ച് വിപുലമായ അധികാരങ്ങളുള്ള സീനിയര്‍ ഡപ്യുട്ടി ലൈബ്രേറിയനെ ഷിഫ്റ്റ് ചുമതല മാത്രമുള്ള ഡ്യുട്ടി ലൈബ്രേറിയന്റെ ജോലികള്‍ നിര്‍വഹിക്കാനാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2001ല്‍ ഫസ്റ്റ് ഗ്രേഡ്ലൈബ്രേറിയനായി സര്‍വീസില്‍ പ്രവേശിച്ച കാലത്ത് നിര്‍വഹിച്ച ജോലികളാണ് പുതിയ ഉത്തരവ് വഴി ശോഭന വീണ്ടും ചെയ്യേണ്ടിവരുന്നത്. സീനിയര്‍ ഡപ്യുട്ടി ലൈബ്രേറിയന്‍ എന്ന നിലയില്‍ ഇവര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക മുറിയില്‍ നിന്നും ഇവര്‍ ഇതോടെ പുറത്തായി. പേരെഴുതിവച്ച മുറിയുടെ മുന്നില്‍ മറ്റൊരു സീറ്റിലിരുന്ന് ജോലി ചെയ്യുകയാണിപ്പോള്‍. സര്‍ക്കാര്‍ ഉത്തരവ് വഴി നര്‍ണയിച്ച് നല്‍കിയ ഡലഗേഷന്‍ ഓഫ് പവര്‍ ഗവണ്‍മെന്റ് അനുമതിയില്ലാതെ ഭേദഗതി വരുത്തി, ലൈബ്രേറിയന്‍മാരെ പുനര്‍വിന്യസിക്കാന്‍ അധികാരമുള്ള ഡപ്യൂട്ടി ലൈബ്രേറിയന്‍ അറിയാതെ ഇതിനായി നടപടികളെടുത്തു തുടങ്ങിയ പരാതികളും സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.
ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്‍മാരാണ് ഷിഫ്റ്റ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ രീതി മാറ്റിയാണ് സ്റ്റേറ്റ് ലൈബ്രേറിയന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥയെ ഇതിന് നിയോഗിച്ചത്. മുഴുവന്‍ ഷിഫ്റ്റുകളുടെയും ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥയാണിവര്‍. വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഉത്തരവാദപ്പെട്ടവരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ലൈബ്രേറിയന്റെ നടപടി. ഗസറ്റഡ് തസ്തികയായ ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്‍മാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്ന് ലൈബ്രേറിയന്‍ തന്നെ പരോക്ഷമായി സമ്മതിക്കുകയാണ് ഈ ഉത്തരവില്‍ ചെയ്യുന്നത്. എന്നാല്‍ അവരുടെ വീഴ്ച പരിഹരിക്കാന്‍ നടപടികള്‍ എടുക്കാതെ, പകരം സീനിയര്‍ ഉദ്യോഗസ്ഥയെ താഴെ തസ്തികയിലുള്ളവരുടെ ജോലികൂടി ഏല്‍പിക്കുകയാണ് ചെയ്തത്.
ഉത്തരവിനെതിരെ പി.കെ ശോഭന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഇവര്‍ക്കെതിരായാണ് റിപ്പോര്‍ട്ടുണ്ടായതെന്നാണ് വിവരം. പ്രമുഖ സി.പി.എം നേതാവിന്റെ ഏറ്റവുമടുത്ത ബന്ധുവായ സ്റ്റേറ്റ് ലൈബ്രേറിയന് അനുകൂലമായി രാഷ്ട്രീയ ഇടപെടുലുകള്‍ ഉണ്ടായതായും പറയപ്പെടുന്നു. സ്റ്റേറ്റ് ലൈബ്രേറിറയനും ഡപ്യുട്ടി ലൈബ്രേറിയനും അംഗങ്ങളായ ഉദ്യോഗസ്ഥ യൂനിയനും വിഷയത്തില്‍ ഇടപെടാന്‍ ഇതുവരെ തയാറായിട്ടില്ലത്രെ. ഉത്തരവിനെതിരെ വീണ്ടും പരാതി നല്‍കാനുള്ള നീക്കത്തിലാണ് ശോഭന. ഇതിനിടെ ഒരു ദലിത് സംഘടന എസ്.എസി^എസ്.ടി കമീഷനും പരാതി നല്‍കിയിട്ടുണ്ട്.

(madhyamam...08..07..11)

2 comments:

  1. ചുവരെഴുത്തുകള്‍ എന്‍റെ ചുവരില്‍ പതിയ്ക്കാന്‍ എന്താ മാര്‍ഗം?

    ReplyDelete
  2. അസ്സല്‍ ഒരു കപ്ചായും കേട്ടോ; പീക്കെടോ എന്ന് ഇംഗ്ലീഷില്‍ എഴുതാന്‍. ബെസ്റ്റ്‌!

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...