തിരുവനന്തപുരം: പാര്‍ട്ടിയോട് വിടപറയാന്‍ വിശ്വാസവും വിഭാഗീയതയും അടിക്കടി കാരണമാകുന്ന കേരള സി.പി.എമ്മില്‍ ഇവ രണ്ടും ചേര്‍ന്ന വിഭാഗീയതയുടെ പുതിയ 'മണ്ഡലമാ'കുകയാണ് നെയ്യാറ്റിന്‍കര. വ്യക്തിവിരോധത്തില്‍ തുടങ്ങി, പാര്‍ട്ടി വിഭാഗീയതില്‍ വികസിച്ച് ജാതീയ വേര്‍തിരിവില്‍ പൂര്‍ണമാകുന്ന ചേരിപ്പോരാണ് നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജന്റെ രാജയിലെത്തിച്ചത്. വിഭാഗീയതയും ചേരിപ്പോരും അവസാനിച്ചുവെന്ന് പാര്‍ട്ടി ആണയിടുമ്പോഴും ആഘോഷമായി വഴി പിരിയുന്നവരുടെ പട്ടിക നീളുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.
സമീപകാലത്ത് രണ്ട് തരത്തിലാണ് സി.പി.എമ്മില്‍ നിന്ന് വിവാദമായ പുറത്തുപോകലുകള്‍ സംഭവിച്ചത്. വര്‍ഗ രാഷ്ട്രീയത്തിന്റെ കാര്‍ക്കശ്യത്തിന് മുന്നില്‍ മത വിശ്വാസം മാനസിക സംഘര്‍ഷമായി മാറുന്നുവെന്ന് പരാതിപ്പെട്ട് പോയവരാണ് ഒരുഭാഗത്ത്. എസ്.എഫ്.ഐ നേതാവായിരുന്ന എ.പി അബ്ദുല്ലക്കുട്ടി പാര്‍ട്ടി വിട്ടത് സി.പി.എമ്മിനെ ഞെട്ടിച്ചു. അബ്ദുല്ലക്കുട്ടി പിന്നീട് കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് മല്‍സരത്തിനിറങ്ങുകയും നിയമസഭയിലെത്തുകയും ചെയ്തു. മറ്റൊരു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആലപ്പുഴ എം.പിയായിരുന്ന മനോജ് കുരിശിങ്കല്‍ മത വിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടിയോട് കലഹിച്ചത്. ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഒരിക്കല്‍ പാര്‍ട്ടി തന്നെ രംഗത്തിറക്കിയ മനോജ് വലിയ പരിക്കേല്‍പിച്ചാണ് മടങ്ങിയത്. പാര്‍ട്ടി സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലിയും ഇതേ വഴി തെരഞ്ഞെടുത്തു. എസ്.എഫ്.ഐ നേതാവയിരുന്നു സിന്ധുജോയി പാര്‍ട്ടി വിടാന്‍ പറഞ്ഞ കാരണവും വിശ്വാസം തന്നെയായിരുന്നു.
പ്രത്യയശാസ്ത്ര ഭിന്നതായണ് പാര്‍ട്ടിയെ പിടിച്ചുലച്ച മറ്റൊരുകൂട്ടമാളുകളുടെ പുറത്തുപോകാലില്‍ എത്തിയത്. എം.എന്‍ വിജയന്‍ ഉന്നയിച്ച ഇടതുപക്ഷ വിമര്‍ശങ്ങളുടെ അനുരണനമായിരുന്നു ആ ഉലച്ചില്‍. എം.എന്‍ വിജയന്‍ തന്നെ ആദ്യം പടിയിറക്കപ്പെട്ടു. പിന്നാലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ കൂട്ടത്തോടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ തുടങ്ങി. ചിലരെ പാര്‍ട്ടി പുറത്താക്കി. തളിക്കുളത്തും ഓഞ്ചിയത്തും ഷൊര്‍ണുരും പുതിയ സംഘങ്ങള്‍ സി.പി.എമ്മിന് വെല്ലുവിളിയായി. എം.ആര്‍ മുരളി, ടി.എല്‍ സന്തോഷ്, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നേതൃനിരയില്‍ നിന്ന് തന്നെ വഴിമാറിപ്പോയി.
മതം/ജാതി, പ്രത്യയശാസ്ത്രം എന്നിവ വ്യത്യസ്ത രീതിയില്‍ കൂടിച്ചേര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ പുറത്തുപോലിന് വഴിവച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിലെ ചില വ്യക്തികളുമായി ആരംഭിച്ച ഭിന്നത ക്രമേണ പാര്‍ട്ടിയിലെ വിഭാഗീയതായി വികസിക്കുകയായിരുന്നു. ഇതിനെ ജില്ലയിലെ പാര്‍ട്ടി നേതൃത്വം നേരിട്ടപ്പോള്‍ അത് ജാതീയ വിവേചനമെന്ന രീതിയിലേക്ക്കൂടി പരിണമിച്ചു. പിന്നാക്ക സമുദായാംഗവും ആ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനവുമുള്ള ശെല്‍വരാജിനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഉയര്‍ന്ന ജാതിയില്‍പെട്ട ചിലരായിരുന്നുവെന്ന വിമര്‍ശം അവഗണിക്കാന്‍ കഴിയാത്തതാണിപ്പോള്‍. ശെല്‍വരാജിനെ ലക്ഷ്യമിട്ട് അടുത്ത അനുയായികളെ കൂട്ടത്തോടെ വെട്ടിനിരത്തിയിരുന്നു. ഇതിനിരയായവരില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും ഒരേ സമുദായക്കാരായിരുന്നു. നിരവധി പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി. പലരും തരം താഴ്ത്തപ്പെട്ടു. നിരവധിപേരുടെ അംഗത്വം പുതുക്കി നല്‍കിയില്ല. ഇതിലും മഹാഭൂരിഭാഗവും ഇതേ പിന്നാക്ക സമുദായക്കാരായിരുന്നു. നെയ്യാറ്റിന്‍കര^പാറശാല പ്രശേദത്തെ സി.പി.എം ചേരിപ്പോരുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ വന്ന വാര്‍ത്തകളിലും പിന്നാക്ക വിഭാഗക്കാരെ പാര്‍ട്ടിയില്‍ വെട്ടിനരിത്തുന്നു എന്നായിരുന്നു പ്രധാന വിമര്‍ശം. രാജിവച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 'പാര്‍ട്ടിയിലെ ഫ്യൂഡലിസം' ഒരു വിഷയമായി ശെല്‍വരാജ് ചൂണ്ടിക്കാട്ടുകയും ചെയ്തു. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയോട് വിടപറയുന്ന പാര്‍ലമെന്ററി^സംഘടനാ നേതാക്കളുടെ എണ്ണം കൂടുന്നത് തടയാനാകട്ടെ പാര്‍ട്ടിക്ക് കഴിയുന്നുമില്ല.
No comments:
Post a Comment