Thursday, July 25, 2013

എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവ്: ഇന്ത്യന്‍ മൃതദേഹങ്ങള്‍ ഒമാനില്‍ കെട്ടിക്കിടക്കുന്നു



മസ്‌കത്ത്: മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഇറക്കിയ ഉത്തരവിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകാതെ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നു. ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് തന്നെ ഒമാനില്‍ മാത്രം നാല് മൃതദേഹങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അയക്കേണ്ട ഒരു തമിഴ്‌നാട് സ്വദേശിയുടെയും മൂന്ന് ഉത്തരേന്ത്യക്കാരുടെയും മൃതദേഹങ്ങളാണ് ഇപ്പോള്‍ ഇവിടെ കുടുങ്ങിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമുണ്ടാകുമെന്നും വരും ദിവസങ്ങളില്‍ ഇത് ഏറെ രൂക്ഷമാകുമെന്നും ട്രാവലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ആന്റണി സാമിക്കുട്ടി മരിച്ചിട്ട് ഇപ്പോള്‍ 10 ദിവസവും അമൃത്‌സര്‍ സ്വദേശി മരിച്ചിട്ട് 12 ദിവസവും പിന്നിട്ടു. 2-4 ദിവസത്തിനകം നാട്ടില്‍ എത്തിക്കാന്‍ കഴിയുമായിരുന്ന മൃതദേഹങ്ങളാണ് ദിവസങ്ങളായി ഇവിടെ കിടക്കുന്നത്. റോയല്‍ ഒമാന്‍ പോലിസിന്റെ കത്തുസംഘടിപ്പിച്ച്, എയറിന്ത്യയില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങി ഈ രണ്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ശ്രമിക്കുന്നത്. ഇവരുടെ രേഖകളില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. എയര്‍പേര്‍ട്ട് അഥോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം മരണകാരണം രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഏര്‍പെടുത്തിയതാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 

വിദേശങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവിറങ്ങിയത്. ഇതനുസരിച്ച് മൃതദേഹം കൊണ്ടുപേകാന്‍ അനുമതി ലഭിക്കുന്നതിന് സമര്‍പിക്കുന്ന രേഖകളില്‍ മരണ കാരണം വ്യക്തമാക്കണമെന്നാണ് പുതിയ വ്യവസ്ഥ വച്ചത്. സ്വാഭാവിക മരണം സംഭവിക്കുന്ന കേസുകളില്‍ ഒമാനില്‍ രേഖകളില്‍ മരണകാരണം വ്യക്തമാക്കാറില്ല. ആശുപത്രിക്ക് പുറത്തുവച്ച് സംഭവിക്കുന്ന ഏത് മരണത്തിന്റെയും കാരണം രേഖകളില്‍ 'അജ്ഞാതം' എന്നോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നോ ആയിരിക്കും രേഖപ്പെടുത്തുക. മറിച്ച് ഏതെങ്കിലും കാരണം രേഖപ്പെടുത്തണമെങ്കില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണം. 

എന്നാല്‍ ഒമാനിലെ നിയമപ്രകാരം ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത മരണമാണ് എങ്കില്‍ റോയല്‍ ഒമാന്‍ പോലിസ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകട്ടെ അതത് പ്രദേശത്തെ പബ്ലിക് പ്രോസിക്യൂഷന്റെ കത്ത് ലഭിക്കുകയും വേണം. ഇതിനാല്‍ രേഖകളില്‍ കാരണം 'അഞ്ജാതം' എന്നാണ് സ്വാഭവിക മരണങ്ങള്‍ രേഖപ്പെടുത്തുക. ഇങ്ങിനെയുള്ള മൃതദേഹങ്ങള്‍ എയറിന്ത്യയും മറ്റ് വിമാനങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഇതാണ് പ്രവാസികളെ അത്യന്തം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്‍ൈറന്‍ സര്‍ട്ടിഫിക്കറ്റ്, കൊഫിന്‍ സീലിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യമായി വരുന്നത്. ഇതില്‍ ആദ്യ രണ്ടെണ്ണത്തിലും മരണകാരണം രേഖപ്പെടുത്തേണ്ട കോളം ഉണ്ട്. ഇതില്‍ കാരണം കാണിക്കാത്ത മൃതദേഹങ്ങളാണ് എയറിന്ത്യ ഇപ്പോള്‍ നിരാകരിച്ചിരിക്കുന്നത്. 

പുതിയ ഉത്തരവ് വന്ന ദിവസങ്ങള്‍ക്കകം നാല് മൃതദേഹങ്ങള്‍ അയക്കാന്‍ കഴിയാതയത് വലിയ പ്രതിസന്ധി നേരിട്ടേക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് റോയല്‍ ഒമാന്‍ പോലിസിന് വേണ്ടി മൃതദേഹങ്ങള്‍ അയക്കുന്ന അല്‍ ഗുബ്‌റയിലെ അല്‍ ഇബ്ഹാര്‍ ട്രാവല്‍ ആന്റ് ടൂറിസം കമേഴ്‌സ്യല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും സമാനമായ  പ്രതിസന്ധി നേരിടേണ്ടിവരും. ഈയിടെ സംഭവിച്ച പല മരണങ്ങളും കാരണം രേഖപ്പെടുത്താന്‍ കഴിയുന്നതായിരുന്നു. അതുകൊണ്ടാണ് അവ യഥാസമയം അയക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

(24..07...13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...