Thursday, July 18, 2013

ഒമാനില്‍ ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപം ഉയരുന്നു

മസ്‌കത്ത്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപത്തിന്റെ മുപ്പത് ശതമാനത്തോളം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്നാണ്. 2010ല്‍ 24 ശതമാനമുണ്ടായിരുന്ന നിക്ഷേപ പങ്കാളിത്തം, തൊട്ടടുത്ത വര്‍ഷം 27 ശതമാനമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന 2007^11 കാലയളവില്‍ ഇക്കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

2011ല്‍ ഒമാനിലുണ്ടായ ആകെ വിദേശ നിക്ഷേപം 5909.6 മില്ല്യണ്‍ റിയാലാണ്. ഇതിന്റെ 70 ശതമാനവും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. ഈ ഒമ്പത് രാജ്യങ്ങളില്‍ നാലെണ്ണവും ജി.സി.സി രാജ്യങ്ങളാണ്. യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവ. ഇവരുടെ ആകെ നിക്ഷേപം 1593.5 മില്ല്യണ്‍ റിയാല്‍ വരും. മൊത്തം ക്ഷേപകരില്‍ തന്നെ രണ്ടാം സ്ഥാനം യു.എ.ഇക്കാണ് ^980.8 മില്ല്യണ്‍ റിയാല്‍. 2011ല്‍ 228.2 മില്ല്യണ്‍ നിക്ഷേപിച്ച കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. നിക്ഷേപകരില്‍ ആറും ഏഴും സ്ഥാനത്തുള്ള ബഹ്‌റൈനും ഖത്തറും യഥാക്രമം 211.6, 170.9 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. വന്‍ തോതില്‍ നിക്ഷേപം നടത്തുന്ന യു.എ.ഇ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ ചെറിയ കുറവുണ്ടായെങ്കിലും പിന്നീട് വലിയ വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. മറ്റ് മൂന്ന് രാജ്യങ്ങളും ഇതേതോതില്‍ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്.

2011ലെ മൊത്തം നിക്ഷേപത്തില്‍ 17 ശതമാനവും യു.എ.ഇയുടെയാണ്. തൊട്ട് മുന്‍വര്‍ഷം ഇത് 15 ശതമാനമായിരുന്നു. കുവൈത്തിന്റെ നിക്ഷേപം മൂന്ന് ശതമാനത്തില്‍ നിന്ന് നാലായി ഉയര്‍ന്നു. ബഹറൈനും ഖത്തറും രണ്ട് വര്‍ഷവും മൂന്ന് ശതമാനം വീതം പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്. മിക്ക നിക്ഷേപക മേഖലയിലും യു.എ.ഇ ഒന്നാം സ്ഥാനത്തുണ്ട്. ഒമാനിലെ എണ്ണ ഉത്പാദന മേഖലയില്‍ ഉയര്‍ന്ന പങ്കാളിത്തമുള്ള ഏക ജി.സി.സി രാജ്യവും യു.എ.ഇ.യാണ്. 41.5 മില്ല്യണ്‍ റിയാലാണ് ഈ രംഗത്ത് യു.എ.ഇയുടെ പങ്ക്. മാനുഫാക്ചുറിംഗ് മേഖലയിലാണ് യു.എ.ഇ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ^420.7 മില്ല്യണ്‍ റിയാല്‍. ധനകാര്യ മേഖലയിലാണ് പിന്നീട് കൂടുതല്‍ നിക്ഷേപം. ബഹ്‌റൈനും ഖത്തറും കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഈ രംഗത്തുതന്നെ. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് കുവൈത്തിന്റെ കൂടുതല്‍ നിക്ഷേപവും.

മാനുഫാക്ചുറിംഗ് മേഖലയില്‍ ജി.സി.സി രാജ്യങ്ങളുടെ പൂര്‍ണ മേധാവിത്വമുണ്ട്. യു.എ.ഇ, സൗദി, ജോര്‍ദാന്‍, കുെൈവത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഈ രംഗത്ത് മുന്നിലുള്ള രാജ്യങ്ങള്‍. ധനകാര്യ മേഖലയാണ് ജി.സി.സി രാജ്യങ്ങളുടെ മറ്റൊരു പ്രധാന നിക്ഷേപ രംഗം. ഇതില്‍ ആദ്യ ഒമ്പത് രാജ്യങ്ങളില്‍ എട്ടെണ്ണം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. റിയല്‍ എസ്‌റ്റേറ്റില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യം കുവൈത്താണ്. ഇക്കൂട്ടത്തിലും യു.എ.ഇ,  ഖത്തര്‍, ബഹ്‌റൈന്‍, സൗദി രാജ്യങ്ങളുണ്ട്. വ്യാപാര മേഖലയില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ യു.എ.ഇയും കുവൈത്തുമാണ്. 7 മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ സൗദി, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയുണ്ട്.  ഈ രംഗത്തെല്ലാം തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

(13..07..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...