Monday, July 8, 2013

ഒമാനില്‍ നിന്ന് മികച്ച സാഹസിക കാറോട്ടക്കാരുണ്ടാകും - വഹീബി

മസ്‌കത്ത്: ഒമാനില്‍ നിന്ന് കൂടുതല്‍ മികച്ച സാഹസിക കാറോട്ടക്കാരുണ്ടാകുമെന്ന് ഹമീദ് അല്‍ വഹീബി. തന്റെ കീഴില്‍ പരിശീലനം നേടുന്നവരില്‍ പ്രഗത്ഭരായ കുട്ടികളുണ്ട്. ഇവരില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ലോകോത്തര സാഹസിക കാറോട്ടക്കാരനായ വഹീബി 'ഗള്‍ഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ തലമുറയെയാണ് താന്‍ ലക്ഷ്യമിടുന്നത്. അവരെ പരിശീലിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. താന്‍ സ്ഥാപിച്ച വഹീബി മോട്ടോര്‍ സ്‌പോട്‌സിന്റെ പ്രധാന ഉദ്ദേശവും അതാണ്. ഇപ്പോള്‍ ഇവിടെ പരിശീലനം നേടുന്നവരില്‍ യുവതലമുറയാണ് കൂടുതല്‍. അവരാകട്ടെ ഇതിനകം പ്രാഗത്ഭ്യം തെളയിച്ചിട്ടുമുണ്ട്. അതിനാല്‍ ഭാവിയില്‍ ഒമാനില്‍ നിന്ന് മികച്ച കാറോട്ടക്കാരുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ ^വഹീബി പറഞ്ഞു.

റോഡ് സുരക്ഷയുടെ ഒമാനിലെ അംബാസഡറാണ് വഹീബി. ഗതാഗത നിയമങ്ങളുടെ ബോധവല്‍കരണത്തിലും ചെറിയ കുട്ടികളില്‍ നിന്ന് തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. കുട്ടികളുടെ ഉപബോധ മനസില്‍ നിയമങ്ങള്‍ നിലനില്‍ക്കണം. കാറില്‍ കയറിയാല്‍ മറ്റാരും പറയാതെ സീറ്റ് ബെല്‍റ്റ് അവര്‍ ധരിക്കുന്നവരാക്കി അവരെ മാറ്റണം. വാഹനമോടിക്കുന്ന രക്ഷിതാക്കള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. രക്ഷിതാക്കളുടെ അവബോധവും സംസ്‌കാരവുമാണ് കുട്ടികളിലേക്ക് പകര്‍ത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.



ലോകത്തെ ഞെട്ടിച്ച കാറോട്ടക്കാരനാണ് ഒമാനിയായ ഹമീദ് അല്‍ വഹീബി. 'അറേബ്യക്ക് വേണ്ടിയുള്ള കാറോട്ടം' എന്ന് രേഖപ്പെടുത്തിയ ഹെല്‍മറ്റുമായി മല്‍സരങ്ങള്‍ക്കിറങ്ങുന്ന വഹീബി ഈ മേഖലയില്‍ വെട്ടിപ്പിടിക്കാത്ത നേട്ടങ്ങളില്ല. അമേരിക്കയില്‍ വിദ്യാര്‍ഥിയായിരിക്കെ വഹീബി ബൈക്കുമായാണ് സാഹസിക ഡൈവ്രിംഗിലേക്ക് തിരിയുന്നത്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീടാണ് സാഹസിക കാറോട്ട മേഖലയിലേക്ക് തിരിയുന്നത്.

1998ല്‍ പ്രൊഡക്ഷന്‍ കാര്‍ കപ്പില്‍ ആദ്യ അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങിയ വഹീബി അതില്‍ അഞ്ചാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷത്തിന് ശേഷം അതില്‍ രണ്ടാമനായി. 1999ല്‍ എന്‍ ഗ്രൂപ് മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ ലോകത്തെ ഏറ്റവും മികച്ച ഒമ്പതാം റാങ്കുകാരനായിമാറി. പിന്നീട് ലോകചാമ്പ്യനുമായി.

2011ല്‍ ആണ് അല്‍ വഹീബി മോട്ടോര്‍ സ്‌പോട്‌സിന് (ഡബ്ല്യു.എം.എസ്) രൂപം നല്‍കിയത്. ലോകത്തെ തന്നെ മികച്ച മോട്ടോര്‍ സ്‌പോട്‌സ് പരിശീലന കേന്ദ്രമാണിപ്പോള്‍ ഡബ്ല്യു.എം.എസ്. അന്തരാഷ്ട്ര നിലവാരവും സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്ന ഈ പരിശീലന കേന്ദ്രത്തിലാണ് ഇപ്പോള്‍ ഈ ലോകോത്തര താരത്തിന്റെ മുഴുവന്‍ പ്രതീക്ഷകളും.

(gulf madhyamam  03..07..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...