Saturday, April 23, 2011

കുപ്പായ കൈയ്യില്‍ കവിതയുമായി കിടന്ന 'അജ്ഞാതന്‍'


തിരുവനന്തപുരം: നഗരത്തിലെ അര മതിലുകളിലും കടത്തിണ്ണകളിലും ആള്‍കൂട്ടങ്ങളിലുമെല്ലാം അലസ സാന്നിധ്യമായിരുന്ന കവി എ. അയ്യപ്പന്‍ മോര്‍ച്ചറിയില്‍ അജ്ഞാതനായി കിടന്നത് പതിനെട്ട്മണിക്കൂര്‍. ആരും എവിടെയും തിരച്ചറിയുമായിരുന്ന മലയാളികളുടെ പ്രിയ കവിയുടെ മരണം തിരച്ചറിയാന്‍ പക്ഷെ മണിക്കൂറുകള്‍ വേണ്ടി വന്നു. വൃത്തിഹീനമായ ജീവിതത്തില്‍ നിന്ന് വിശുദ്ധമായ ശാദ്വലത്തിക്ക്േ കവിതയിലൂടെ വരാന്‍ ശ്രമിക്കുന്നുവെന്ന് പ്രഖ്യാപിച്ച കവി, കുപ്പായ കൈയ്യില്‍ കരുതി വച്ച കവിത പോലും വഴിയില്‍ കണ്ടെത്തിയവര്‍ തിരച്ചറിഞ്ഞില്ല. മാസങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു അജ്ഞാതനായെത്തി, ദിവസങ്ങള്‍ നീണ്ട ചികില്‍സ നേടി മടങ്ങിയ പഴയ രോഗിയെ തിരിച്ചറിയാന്‍ ആശുപത്രി ജീവനക്കാര്‍ക്കും കഴിഞ്ഞില്ല.
നെഞ്ചാശുപത്രിയില്‍ നിന്ന് മോര്‍ച്ചറിയിലേക്കുള്ള ദൂരമാണ് ജീവിതമെന്ന് എഴുതിയ കവിക്ക്, പക്ഷെ മോര്‍ച്ചറിയില്‍ നിന്ന് മരണക്കിടക്കയിലേക്ക് വേണ്ടി വന്നത് മണിക്കൂറുകളാണ്. ഇസ്തിരി ചുളുങ്ങാത്ത കുപ്പായവും അത്രതന്നെ വടിവുള്ള വാക്ചാരുതയുമാണ് കവിത്വമെന്ന് വിശ്വസിച്ചപോയ മലിയാളിയെ ഈ മരണത്തിലുടെയും അയ്യപ്പന്‍ വെല്ലുവിളിച്ചു. വര്‍ണാഭമായ ജീവിതത്തെ നിസ്സാരമായി പറംകാലുകൊണ്ട് തട്ടിക്കളഞ്ഞ് വഴിയോരത്തെ ദുരിതങ്ങളിലേക്ക് സ്വയം നടക്കുകയായിരുന്നു അയ്യപ്പന്‍. ആശാന്‍ പുരസ്കാരം സ്വീകരിക്കാന്‍ ഇന്നലെ വൈകീട്ട് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അയ്യപ്പന്‍ ഇന്നലെ പുലര്‍ച്ചെ 5.30ന് നേമത്തെ സഹോദരിയുടെ വീട്ടില്‍ നിന്നിറങ്ങി. ഇടക്ക് ഒമ്പത് മണിയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നെ ഒരു വിവരവമുണ്ടായില്ല. വെകുന്നേരം അഞ്ചരക്കാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതനെ പോലിസ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ ടെക്നീഷ്യന്‍ അനില്‍കുമാറാണ് നമ്പറിടാത്ത മൃതദേഹത്തിന്റെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ ആദ്യം അന്വേഷിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഇത്. അന്നേരം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സംശയം പ്രകടിപ്പിച്ചു. ഇതുേടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. അയ്യപ്പനെ പരിചയമുള്ള ജീവനക്കാരനെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ജീവനക്കാരന്‍ രതീഷ്കുമാര്‍ ആളെ സ്ഥിരീകരിച്ചു. ഇതോടെ പുറംലോകത്തെത്തിയ വിവരം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും മറ്റും സ്ഥലത്തെത്തി. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വിവരം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. ഈ ആശയക്കുഴപ്പത്തിനിടെ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ മോര്‍ച്ചറിയില്‍ കയറി അയ്യപ്പന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രി എം. വിജയകുമാറും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും മറ്റും സ്ഥലത്തെത്തി.
പോലിസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കുമ്പോഴായിരുന്നു കുപ്പായ കൈയ്യില്‍ ചുരുട്ടി വച്ച കവിതയെഴുതിയ കടലാസു കഷണം കണ്ടെത്തിയത്. അതിലിങ്ങനെ കുറിച്ചിരുന്നു: 'അമ്പ്/ഏത് നിമിഷവും മുതുകില്‍ തറയ്ക്കാം/പ്രാണനും കൊണ്ട് ഓടുകയാണ്......ഒരു മരവും മറ തന്നില്ല/ഒരു പാറയുടെ വാതില്‍ തുറന്ന് ഗര്‍ജനം സ്വീകരിച്ചില്ല....ഞാന്‍ ഇരയായി.' വേട്ടക്കാരനെയ്ത അമ്പില്‍ നിന്ന് രക്ഷ തേടി പായുന്നവന്റെ നിസ്സഹായതക്ക് മുന്നില്‍ അടഞ്ഞ വാതിലുകള്‍പോലെ ആ മോറച്ചറിയുടെ ചുമരുകളും വാതിലുകളുമപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
മാര്‍ച്ച് 22നാണ് കരള്‍ രോഗം ബാധിച്ച് അബോധാവസ്ഥയില്‍ അയ്യപ്പനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അന്നും അജ്ഞാതനായാണ് അയ്യപ്പന്‍ എത്തിയത്. പിന്നീട് ഇവിടുശത്ത ജീവനക്കാര്‍ തിരച്ചറിയുകയായിരുന്നു. ഇതോടെ അയ്യപ്പന് ആശുപത്രി ജീവിതവും ആഘോഷമായി മാറി. ചികില്‍സ കഴിഞ്ഞിറങ്ങിറ അയ്യപ്പന്റെ സംരക്ഷണം ഏറ്റെടുത്ത് ഒരു സ്വകാര്യ സ്ഥാപനം കൊണ്ടുപോയി. എന്നാല്‍ ആര്‍ക്കുമ വഴങ്ങാത്ത അയ്യപ്പന് അവിടെയും അധിക നാളുണ്ടായില്ല. തിരിച്ചെത്തിയ ശേഷം നേമത്തെ സഹോദരിയുടെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.


(22........10......10)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...