Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ :പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചു


ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തെ കബളിപ്പിച്ചു. കേരളത്തില്‍ നിന്ന് കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് വാഗ്ദാനം ചെയ്ത പോലെ എന്‍ഡോസള്‍ഫാന്‍ പഠനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പഠന സമിതി അധ്യക്ഷന്‍ കൂടിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ വിശ്വ മോഹന്‍ കടോച് വെളിപ്പെടുത്തി.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട ശേഷം പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിയും വേഗം പഠനം പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പട്ടത്. പ്രത്യേക സമയപരിധി പ്രധാനമന്ത്രി നിര്‍ദേശിക്കുകയോ തന്നോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം വരെ പഠനം നീണ്ടേക്കുമെന്ന് പ്രധാനമന്ത്രിയോട് പ്രതികരിച്ചതായും കടോച് പറഞ്ഞു.

പഠനത്തിന്റെ സങ്കീര്‍ണത ചൂണ്ടിക്കാട്ടിയാണ് പഠനം ഏറെ നീളുമെന്ന് പറഞ്ഞത്. കേരളം, കര്‍ണാടക, ബിഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠനം നടത്തണം. ഇവിടെയെല്ലാം മറ്റേതൊക്കെ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം പരിശോധിക്കും. നേരത്തെ വല്ല കീടനാശിനികളും ഉപയോഗിച്ചോ എന്നും അന്വേഷിക്കും. ഉപയോഗിച്ചത് എന്‍ഡോസള്‍ഫാന്‍ തന്നെയാണെങ്കില്‍ അതിന്റെ അളവ് കൂടിയത് കൊണ്ടാണോ എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചെയ്യാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ സമയം വേണ്ടി വരും. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കും.

കേരളത്തില്‍ ഇരകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള പരിപാടി ആവിഷ്‌ക്കരിക്കുന്നതിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഐ.സി.എം.ആര്‍ ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ കേരളത്തിന്റെ ഔദ്യോഗിക എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന് സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനത്തില്‍ സ്വീകാര്യത ലഭിച്ച ദിവസമാണ് പുതിയ പഠനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയും കോണ്‍്രഗസ് നേതാക്കളും ചേര്‍ന്ന് സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തല്‍.

സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരകളുടെ യാതന ഗൗനിക്കാതെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിച്ചാണ് ഇന്ത്യ എന്‍ഡോസള്‍ഫാന് വേണ്ടി കാമ്പയിന്‍ നടത്തുന്നതെന്ന കേരളത്തിന്റെ നിലപാടിനുള്ള തെളിവായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ജനീവയിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി പ്രതിനിധികളുമായി നടത്തിയ കുടിയാലോചന. നാലോ അഞ്ചോ തവണ കൂടിക്കാഴ്ച ആവര്‍ത്തിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവി ഗണേശന്‍ ഹാളിലേക്ക് വരുമ്പോഴെല്ലാം 'ഇന്ത്യന്‍ ബോസ്' എന്ന് സമ്മേളന പ്രതിനിധികള്‍ പരിഹാത്തോടെ വിളിക്കാന്‍ തുടങ്ങിയിരുന്നു.

(മാധ്യമം/ഹസനുല്‍ ബന്ന/28...04...11)

1 comment:

  1. സ്‌റ്റോക്ക്‌ഹോമില്‍ ഇന്ത്യന്‍ നിലപാട് പരാജയപ്പെടണമെന്ന് ഇന്ത്യക്കാര്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യനിലപാടിനെതിരെ രാജ്യത്തെ ജനതയെയൊന്നാകെ മാറ്റിയ മന്‍മോഹന്‍ അങ്ങേയ്ക്ക് ആയിരം വട്ടം ശാപം!!!!

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...