കണ്ണെത്തുന്നിടത്ത് കൈ എത്തണമെന്നതാണ് കേരള സര്‍ക്കാറിന്‍െറ പ്രഖ്യാപിത ഭരണ നയം. അതിവേഗമാണ് സിദ്ധാന്തം. ലക്ഷ്യം ബഹുദൂരവും. മുഖ്യമന്ത്രിയാണെങ്കില്‍ ഇക്കാര്യത്തില്‍ അതീവ കര്‍ക്കശക്കാരന്‍. പൊതുഭരണവും ആഭ്യന്തരവും കൂടി അതിവേഗം ഒത്തുപോകാതായപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സഹായത്തിന് വച്ചത് തന്നെ അതിന് തെളിവാണ്. കണ്ടക്ടര്‍ക്കൊപ്പം ബസില്‍ കിളിയെക്കൂടി നിയമിക്കും പോലെ. തിരുവഞ്ചൂരാണെങ്കില്‍ അതിവേഗത്തിന്‍െറ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കും. സംസാരത്തില്‍ ബഹുദൂരം മുന്നിലും. അതോടെ ഭരണം വാചകീയമായി. എന്തിനും ഏതിനും കുതര്‍ക്കങ്ങളാല്‍ പരിഹാരമുണ്ടാക്കാനുള്ള തിരുവഞ്ചൂരിന്‍െറ വൈദഗ്ദ്യത്തിന് മുന്നില്‍ സന്തോഷ് പണ്ഡിറ്റ് പോലും തോറ്റുപോയി. ശൂന്യവേള തുടങ്ങി ഒരു മണിക്കൂറിനകം അതിവേഗം സഭ പിരിച്ചുവിടാന്‍ കഴിയും വിധം ആ വാചക വൈഭവം വളര്‍ന്നുവെന്ന് ഇന്നലെ തെളിയുകയും ചെയ്തു.
പതിമൂന്നാം സഭയുടെ ഏഴാം സമ്മേളനത്തില്‍ മൂന്ന് ദിവസം മാത്രമാണ് സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബാക്കിയെല്ലാം സ്തംഭിച്ച് പിരിഞ്ഞു. ദിവസവും സ്തംഭനം സംഭാവന ചെയ്തത് ആഭ്യന്തര വകുപ്പ് തന്നെ. ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയുടെ വാചാ വൈദഗ്ദ്യം സഭ കണ്ടു. ഒറ്റ വരിയില്‍ തൂങ്ങി ദിവസങ്ങളോളം കുര്യനെ രക്ഷിച്ചു. അതേ മട്ടില്‍ തന്നെ എം.എല്‍.എ മര്‍ദന വിവാദത്തില്‍ പൊലിസുകാരെയും. ചൊവ്വാഴ്ച വനിതാ അംഗങ്ങള്‍ സഭയില്‍ സമരമിരിക്കുകയും ബുധനാഴ്ച തുടര്‍സമരം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തിരുവഞ്ചൂര്‍ വാചാലനായി: ‘ജുഡീഷ്യല്‍ അന്വേഷണം വേണ്ടെങ്കില്‍ ഉപേക്ഷിക്കാം. പകരം എ.ഡി.ജി.പി റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കാം.’ നടപടിയെന്ന് കേട്ടപാടെ പ്രതപക്ഷം സമരം പിന്‍വലിച്ചു. വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വീണ്ടും ചോദിച്ചു: ‘എന്തായി നടപടി.’ അതിവേഗം വന്നു മറുപടി: ‘നളെ സഭയില്‍ അറിയിക്കും.’
അങ്ങനെ ആ സുദിനമത്തെി. പതിവുപോലെ വി.എസ് അച്യുതാനന്ദന്‍ ശൂന്യവേളയുടെ തുടക്കത്തില്‍ ചോദ്യമുന്നയിച്ചു. മറുപടിക്ക് അല്‍പം പോലും കാത്തുനില്‍ക്കേണ്ടി വന്നില്ല, മന്ത്രിക്ക്: ‘കെ.പി.ഡി.ഐ.പി ആന്‍റ് എ നിയമപ്രകാരം വാചകീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.’ തിരുവഞ്ചൂരിന്‍െറ ശുദ്ധ മലയാളത്തില്‍ പ്രതിപക്ഷം പകച്ചുപോയി. ‘ഞാന്‍ പറഞ്ഞതില്‍ മറുഭാഷന്നെുമില്ലല്ളോ’ എന്ന് വിശദീകരണവും. പ്രതിപക്ഷം അതോടെ പ്രകോപിതരായി. ബഹളം നിയന്ത്രിക്കാന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാടുപെടുമ്പോള്‍ വി.എസ് ക്ഷുഭിതനായി: ‘ഇത് സഭയെയും പ്രതിപക്ഷത്തെയും കളിയാക്കലാണ്. വാചകീയം എന്നാല്‍ എന്താണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ക്ക് മനസ്സിലോയോ? എങ്കില്‍ അങ്ങ് വിശദീകരിച്ചു തന്നാല്‍ മതി.’ മറുപടിയില്ലാതെ കുഴങ്ങിയ എന്‍.ശക്തന്‍ സ്പീക്കറുടെ വരവോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച മറുപടി പറയാമെന്ന് സഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും വീണ്ടും അന്വേഷണം നടത്തുകയല്ല വേണ്ടതെന്നുമുള്ള കടുത്ത നിലാപടിലേക്ക് പ്രതിപക്ഷം മാറിയതോടെ സഭ ബഹളമയമായി. കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും മാറിമാറി വാദങ്ങളുന്നയിച്ചു. ഇതിനകം മുന്‍ നിരയിലത്തെിയ പ്രതിപക്ഷ അംഗങ്ങള്‍ അപ്പോഴേക്കും നടത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. വി.എസ് കുറച്ചുകൂടി കര്‍ക്കശക്കാരനായി: ‘ഇനിയും സഭയില്‍ സമരം വേണമെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ തുടങ്ങാം. രണ്ട് എം.എല്‍.എമാരുടെ പരാതിയില്‍ നടപടിയില്ലാത്തത് സഭയെ അവഹേളിക്കലാണ്. 10 ദിവസായിട്ടും പുതിയ അന്വേഷണമാണ് മന്ത്രി പറയുന്നത്’. അതോടെ സ്പീക്കര്‍ ജി. കാര്‍ത്തികേയനും പ്രതിപക്ഷ വദം ശരിവച്ചു: ‘ഈ ആവശ്യം ന്യായമാണ്. നടപടി പറയാമെന്ന് പറഞ്ഞിരുന്നു. അതേ പറ്റി പറയണ്ടേ?’ അപ്പോഴും കണ്ടു തിരുവഞ്ചൂരിന്‍െറ ഭരണ നൈപുണ്യം: ‘ആ പൊലിസുകാരുടെ പേര് കിട്ടിയാല്‍ മതി, നടപടി ഉറപ്പ്. അതിനാണ് വാചകീയ അന്വേഷണം.’ പേര് കണ്ട് പിടിക്കല്‍ ആഭ്യന്തര വകുപ്പിന്‍െറ നടപടിയാണെന്നും അത് ചെയറിന് പറ്റില്ളെന്നും തീര്‍ത്ത് പറഞ്ഞ സ്പീക്കര്‍ പിന്നാലെ സഭാ നടപടികള്‍ അവസാനിപ്പിച്ചു.
സംഘര്‍ഷവും ബഹളവും സ്തംഭനവും തീര്‍ന്ന് മീഡിയ റൂമിലെ വാര്‍ത്താസമ്മേളനവും കഴിഞ്ഞപ്പോഴാണ് നടപടിയുടെ രഹസ്യം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്: ‘നടപടി എന്ന് കേട്ടപ്പോള്‍ അവര്‍ സസ്പന്‍ഷനാണെന്ന് കരുതി. സസ്പെന്‍റ് ചെയ്യണമെങ്കില്‍ കുറ്റം കണ്ടത്തെണമല്ളോ? കണ്ടത്തെിയാല്‍ നടപടിയുണ്ടാകും. അങ്ങനെ കണ്ടത്തൊനുള്ള നടപടിയാണ് സഭയില്‍ പ്രഖ്യാപിച്ചത്.’ ഹൊ...എന്തൊരു സ്പീഡ്! ഈ അതിവേഗത്തിന്‍െറ രഹസ്യം പുറത്തിറങ്ങിയ വി.എസ് വെട്ടിത്തുറന്ന് പറഞ്ഞു: ‘ആ്യന്തര വകുപ്പ് ഭരിക്കാന്‍ കൊള്ളരുതാത്തവനെ ഏല്‍പിച്ചതിനാലാണ് നാണംകെട്ട മറുപടി കേള്‍ക്കേണ്ടി വരുന്നത്. വേറെ ഏത് മീഖ്യമന്ത്രിയാണെങ്കിലും ചെവിക്ക് പിടിച്ച് പുറത്താക്കുമായിരുന്നു.’ ഭരണം വാചകീയമാണെന്ന് ധരിച്ചുവശായ തിരവഞ്ചൂര്‍ തത്സമയം അതിന് മറുപടി പറഞ്ഞു: ‘പ്രതിപക്ഷ നേതാവിന്‍െറ പാര്‍ട്ടി തന്നെ അദ്ദേഹം കഴിവില്ലാത്തവനാണെന്ന് പറയുന്നു.’ വെറും നാക്കുകൊണ്ട് നാടുഭരിക്കാമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടിയുടെ ധീരതയെ ഭാവി ചരിത്രം വിലമതിക്കുക തന്നെ ചെയ്യും.
15...02....13
No comments:
Post a Comment