Monday, February 25, 2013

ഉച്ഛിഷ്ടം കഴിക്കുന്നവരുടെ അരിപ്രശ്നം



റോട്ടി, കപ്ട, മകാന്‍ കിഥര്‍ ഹേ എന്നൊക്കെ ചോദിച്ച് മലയാളവും ഇംഗ്ളീഷും ഹിന്ദിയും കലര്‍ത്തി സി. ദിവാകരന്‍ നടത്തിയ ബഹുഭാഷാ അരിപ്രസംഗത്തോടെയാണ് അടിയന്തിര പ്രമേയത്തില്‍ പ്രത്യേക ചര്‍ച്ച തുടങ്ങിയത്. ‘നാന്‍ നിനൈന്താന്‍ വിടമാട്ടെ, ഉയിരെപ്പോയാലും നിനക്കമാട്ടെ’യെന്ന് ജയിംസ് മാത്യു അത് തമിഴില്‍ അവസാനിപ്പിച്ചു. വിചാരിച്ചാല്‍ ചെയ്യും, പക്ഷെ ജീവന്‍പോയാലും വിചാരിക്കില്ല -അതാണ് സര്‍ക്കാര്‍ നയമെന്നാണ് ജയിംസ് മാത്യു ഉദ്ദേശിച്ചത്. തമിഴ് ചൊല്ലിന്‍െറ ആദ്യ പാതി പ്രതിപക്ഷ ആത്മഗതമായിരുന്നുവെന്ന് അധികം വൈകാതെ വ്യക്തമായി. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് മന്ത്രി മറുപടി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ബഹളംകൂട്ടി അവര്‍ സഭ അലങ്കോലമാക്കി. രാവിലെ തന്നെ പ്രതിപക്ഷം അത് വിചാരിച്ചിരുന്നു. നടപ്പാക്കാന്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം.
രവിലത്തെ ‘പ്രക്ഷുബ്ദത’ ഒഴിവാക്കാന്‍ ഭരണപക്ഷം വച്ച കെണി കൂടിയായിരുന്നു അതെങ്കിലും ചര്‍ച്ചയില്‍ അത് മറികടക്കാന്‍ പ്രതിപക്ഷത്തിനായി. ഭരണപക്ഷക്കാര്‍ പരോക്ഷമായും പി.സി ജോര്‍ജ് പരസ്യമായും വിലക്കയറ്റത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നിടത്തോളം കാര്യങ്ങളത്തെി. എന്നിട്ടും പ്രതിപക്ഷത്തിന് അവസാന മിനിട്ടില്‍ സെല്‍ഫ് ഗോളടിച്ച് സ്വയം പരാജയമേറ്റുവാങ്ങേണ്ടി വന്നു. ഈ അബദ്ധത്തില്‍ രക്ഷപ്പെട്ടത് മന്ത്രി അനൂപ് ജേക്കബാണ്. മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ തപ്പിത്തടഞ്ഞ് നിന്നിടത്തുനിന്ന് അനൂപ് വട്ടം കറങ്ങിയതാണ്. അല്‍പ നേരം കൂടി സംസാരിച്ചിരുന്നുവെങ്കില്‍ അത് സര്‍ക്കാറിന്‍െറ ആത്മഹത്യ ആകുമായിരുന്നുവെന്ന് തോന്നിത്തുടങ്ങിയ നേരത്താണ് ബഹളം കൂട്ടാന്‍ പ്രതിപക്ഷ മുന്‍നിര ആഹ്വാനം ചെയ്തത്. അതോടെ മന്ത്രിയും രക്ഷപ്പെട്ടു. സര്‍ക്കാറും. ക്രിക്കറ്റായിരുന്നെങ്കില്‍ ഒത്തുകളിയാണെന്ന് പരാതിപ്പെടാമായിരുന്നു. ഇതുപക്ഷെ പാര്‍ലമെന്‍ററി ജനാധിപത്യമായിപ്പോയി. അതിനാല്‍ ചര്‍ച്ചകളിനിയും മുറപോലെ തുടരും, വില തടയില്ലാതെ ഉയരും.
വിലയില്‍ ഒരു മാറ്റവും വരുത്തിയില്ളെങ്കിലും അരി പ്രമേയ പ്രഭാഷണങ്ങള്‍ ഗൗരവതരമായിരുന്നു. സി. ദിവാകരന്‍ പതിവിലേറെ മകിവുകാട്ടി. സപൈ്ളകോയില്‍ കച്ചവടം കൂടിയതാണ് വിലക്കയറ്റ കാരണമെന്ന് വി.ഡി തീശന്‍ സമര്‍ഥിച്ചു. സതീശന്‍ കണ്ടത് ബിവറേജസിലെ ക്യൂ ആണെന്ന് കോവൂര്‍ കുഞ്ഞിമോന്‍ തിരുത്തി. നടപടിയൊന്നുമെടുക്കാത്തവര്‍ ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചതിലെ തന്‍േറടം കണ്ട് തോമസ് ഐസക് ഞെട്ടി. ബംഗാള്‍ അരി കൊണ്ടുവന്ന് കഴിഞ്ഞ സര്‍ക്കാര്‍ വില നിയന്ത്രിച്ചുവെന്ന് വി.എസ് സുനില്‍കുമാര്‍ വെളിപ്പെടുത്തിയപ്പോള്‍ അതിലേറെ ബംഗാളികള്‍ വന്ന് അതെല്ലാം തിന്നുതീര്‍ത്തെന്ന് പി.സി ജോര്‍ജും. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച ജോര്‍ജിന് മറുപടി പറഞ്ഞ് ബെന്നി ബഹനാന്‍ സര്‍ക്കാറിന്‍െറ മാനം കാത്തു.
പ്രത്യേക ചര്‍ച്ചക്ക് തീരുമാനമായതിനാല്‍ രാവിലെ മുതല്‍ സഭ ശാന്തമായാണ് നീങ്ങിയത്. തദ്ദേശ സ്ഥാപന കൂറുമാറ്റ നിരോധ ഭേദഗതി ബില്‍ രാവിലെ തന്നെ പരിഗണനക്ക് വന്നു. ഏതുബില്ലും വേണ്ടെന്നുപറയുക എന്ന പ്രതിപക്ഷ ആചാരത്തിന്‍െറ കാര്‍മികത്വം ഇ.എസ് ബിജിമോള്‍ക്കായിരുന്നു. കേരളത്തിലും ഇന്ത്യയിലുമുള്ള സകലമാന പ്രശ്നങ്ങളും പരത്തിപ്പറഞ്ഞ് മുന്നേറിയ ബിജിമോള്‍ കൂറുമാറ്റത്തെ പറ്റി മാത്രം ഒന്നും പറഞ്ഞില്ല. സ്കൂള്‍ ഉച്ചക്കഞ്ഞി, ബെഞ്ചും ഡസ്കും ഇല്ലായ്മ, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിലക്കയറ്റവും അടുക്കള കലാപവും, കുടുംബ സംഘര്‍ഷം, സൂനാമി ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവയിലെ പ്രശ്നങ്ങള്‍ കാരണമാണ് ഈ ബില്‍ വേണ്ടെന്ന് ബിജിമോള്‍ക്ക് തോന്നിത്. കൂറുമാറ്റ ബില്ലില്‍ ഇതൊന്നും ഒട്ടും അപ്രസക്തമല്ല എന്ന് ചര്‍ച്ചയിലിടപെട്ട സഖാക്കള്‍ എസ്. രാജേന്ദ്രന്‍, പി. ശ്രീരാമകൃഷ്ണന്‍, വി.എസ് സുനില്‍കുമാര്‍, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ക്കും തോന്നിയില്ല. ഇടതുപക്ഷത്തുനിന്ന് മറുകണ്ഠം ചാടിപ്പോയവരുടെ പട്ടികയും  നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ ഇക്കാര്യത്തില്‍ നല്‍കുന്ന സംഭാവനകളും വിവരിച്ച എ.എം ആരിഫ് കുറച്ചുകൂടി സത്യസന്ധത കാട്ടി. തിരിച്ച് ചാടിയവരുടെ പട്ടിക സി.പി മുഹമ്മദ് അവതരിപ്പിച്ചു.
സഭ തുടങ്ങിയത് മുതല്‍ ശാന്തനായി കാണപ്പെട്ട ജി. സുധാരകന്‍ പെട്ടെന്നാണ് ഇന്നലെ പൊട്ടിത്തെറിച്ചത്: ‘ദേവസ്വം നിയമനം പി.എസ്.സിക്ക് വിടാനുള്ള കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനം ഹിന്ദുമതത്തിന്‍െറ പേര് പറഞ്ഞ് വകുപ്പ് മന്ത്രി റദ്ദാക്കിയിരിക്കുന്നു. സമുദായ നേതാക്കളുടെ ഉച്ഛിഷ്ടം ഭക്ഷിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ദൈവത്തിന്‍െറ പേരിലാണ് ചെയ്യുന്നത് എന്നോര്‍ക്കണം. ഈ മനുഷ്യന്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?’ സുധാകരനുള്ള തന്‍േറടം മറ്റാര്‍ക്കുമില്ലാത്തതിനാല്‍ ആരും എതിര്‍ത്തില്ല. പറഞ്ഞതില്‍ പതിരില്ളെന്ന് അവരുടെ മുഖഭാവം ശരിവച്ചു. അര മനസ്സോടെയാണെങ്കിലും പാലോട് രവി പക്ഷെ ഒരു ചോദ്യമെറിഞ്ഞു: ‘സുധാകരന്‍ മികച്ച ദേവസ്വം മന്ത്രിയായിരുന്നു. നല്ല ഭരണം കാഴ്ചവച്ചു. പക്ഷെ ഏതൊക്കെ സമുദായ നേതാക്കളുടെ ഉച്ഛിഷ്ടം ഭക്ഷിച്ചാണ് ഇടക്കാലത്ത് ആ വകുപ്പില്‍ നിന്ന് സുധാകരനെ മാറ്റിയത്? ആരൊക്കെയാണ് അത് ഭക്ഷിച്ചവര്‍?’ അതിനും ആരും മറുപടി പറഞ്ഞില്ല. സുധാകരന്‍ അക്കൂട്ടത്തില്‍ പെടില്ളെങ്കിലും ഈ പണി ചെയ്യുന്നവര്‍  ഇരുഭാഗത്തുമുണ്ടെന്ന് രണ്ടുകൂട്ടരുടെയും തര്‍ക്കം കേട്ടവര്‍ക്ക് ബോധ്യമായി. പക്ഷെ അരിയുടെ അടിയന്തിര പ്രമേയ ചര്‍ച്ചകള്‍ കേട്ടാല്‍ അങ്ങനെയൊന്നും സംശയിക്കുകയേയില്ല. അത് സ്വന്തം അരി പ്രശ്നമാണല്ളോ?

(12....12....12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...